കോളയാട് (കണ്ണൂർ): പഞ്ചായത്ത് മുതൽ മുഖ്യമന്ത്രി പിണറായി വിജയന് വരെ പരാതിയും നിവേദനവും നൽകിയിട്ടും കൊമ്മേരി കുഞ്ഞിംവീട് പ്രദേശത്തെ വീടുകൾക്ക് ഭീഷണിയായ മരങ്ങൾ വെട്ടിമാറ്റാൻ തയാറാകാത്ത വനം വകുപ്പിനെതിരെ സിപിഎം ലോക്കൽ കമ്മിറ്റി തന്നെ സമരം ചെയ്യും.
നവകേരള സദസ്സിൽ വരെ പരാതി പറഞ്ഞിട്ടും മാസങ്ങൾ പലത് കഴിഞ്ഞിട്ടും വനം വകുപ്പ് 'ഉണക്കമരം' പോലെ മസില് പിടിച്ച് നിൽപാണ്. മരം വെട്ടണമെന്ന് ജില്ലാ കലക്ടർ നിർദ്ദേശം കൊടുത്താലും തങ്ങൾക്ക് സൗകര്യമുണ്ടെങ്കിൽ വെട്ടും, ഇല്ലങ്കിലും ആരും ഒന്നും ചെയ്യാനില്ല എന്ന ഭാവത്തിലാണ് വനം വകുപ്പ്. അവരുടെ ഈ നിലപാടിന് എതിരെ ഓഗസ്റ്റ് 15 ന് നാട്ടുകാർ വനം വകുപ്പിൻ്റെ കൊട്ടിയൂർ റേഞ്ച് ഓഫിസിന് മുന്നിൽ പ്രതിഷേധ സമരം നടത്തിയിരുന്നു. എന്നാലും ഞങ്ങൾക്ക് സൗകര്യമില്ല വെട്ടാൻ എന്ന നിലപാടിലായിരുന്നു വനം വകുപ്പ്. ഇതേ തുടർന്ന് തിരുവോണം
നാളിൽ നാട്ടുകാർ കൊട്ടിയൂർ റേഞ്ച് ഓഫിസിന് മുന്നിൽ കഞ്ഞി വച്ച് കുടിച്ച് സമരവും നടത്തി. സർക്കാർ കുലുക്കിയാലും ഉണക്കമരം കുലുങ്ങില്ല എന്ന മട്ടിലാണ് വനം വകുപ്പ്. ഇതേ തുടർന്നാണ് സിപിഎം നെടുംപൊയിൽ ലോക്കൽ കമ്മിറ്റി തന്നെ നേരിട്ട് സമര രംഗത്ത് വന്നത്. 20ന് രാവിലെ 10 മണിക്ക് കൊട്ടിയൂർ റേഞ്ച് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തുമെന്നാണ് പ്രഖ്യാപനം.
പഞ്ചായത്തിലും താലൂക്കിലും ജില്ലയിലും ഉള്ള അദാലത്തുകളിലെല്ലാം പരാതിബോധിപ്പിച്ചിരുന്നു. ഇതിന്റ പുറമേസാക്ഷാൽ പിണറായി നടത്തിയ നവകേരള സദസ്സിലും സങ്കടമുണർത്തിച്ചിരുന്നു- എന്നിട്ടും നടപടി ഉണ്ടായില്ല. വീടുകൾക്ക് ഭീഷണിയായ 6 മരങ്ങൾ മുറിച്ചുമാറ്റുവാനും 11 മരങ്ങളുടെ ശിഖിരങ്ങൾ മുറിക്കുവാനും നടപടി ഉണ്ടാകണം എന്നതാണ് ആവശ്യം. കോളയാട് പഞ്ചായത്ത് ഭരണം സി പി എമ്മിനാണ്, ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും സംസ്ഥാനവും ഭരിക്കുന്നത് സി പി എമ്മാണ്. കൊമ്മേരി വാർഡ് സി പി എം കോട്ടയാണ്.എം എൽ എ സാക്ഷാൽ കെ.കെ.ശൈലജയുമാണ്. സമരം ചെയ്യേണ്ടി വന്നവരെല്ലാം ആ പാർട്ടിയിൽ വിശ്വസിക്കുന്നവരുമാണ് എന്നിട്ടും വെറും ആറ് മരങ്ങൾ വെട്ടിമാറ്റാൻ പോലും തയാറാകാതെ വന്നത് പാർട്ടിക്കും വെല്ലുവിളിയായ മാറിയിരിക്കുകയാണ്. ഇതേ തുടർന്നാണ് ഭരണകക്ഷി പാർട്ടി തന്നെ സമരം നടത്താൻ പോകുന്നത്.
The CPM local committee will now strike to cut those 6 trees. Administration and struggle will be together!!!